Sunday, July 13, 2008

ജീവിതത്തേര്

ഭാഗം 3
‘സര്‍ രാജഗോപാല്‍’


മെട്രിക്കുലേഷന്‍ പരീക്ഷയില്‍ നിന്ന്‌ തലയൂരാനായി, തട്ടിന്‍ മുകളില്‍ കയറി ഒളിച്ചിരുന്ന്‌ പൊതിരെ തല്ലു വാങ്ങിക്കൂട്ടിയ വെളുത്ത അപ്പൂപ്പന്‍, പില്‍ക്കാലത്ത്‌ ആംഗലേയ ഭാഷയുടെ കടുത്ത ആരാധകനും അതില്‍ അവഗാഹമായ പാണ്ഡിത്യമുള്ളയാളുമായി മാറി. വീട്ടില്‍ വരുന്ന പലരും ഒരു കൂതറവേഷധാരിയില്‍ നിന്ന് ഇത്ര നല്ല സ്റ്റൈലന്‍‍ ഇംഗ്ലീഷ്‌, അനര്‍ഗ്ഗളമൊഴുകുന്നതു കണ്ട്‌ അന്തം വിട്ടു നിന്നു പോയിട്ടുണ്ട്‌.
അപ്പൂപ്പനെ മിക്കപ്പോഴും കാണുക ഒരു ഇംഗ്ലീഷ്‌ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന നിലയിലായിരിക്കും. കണ്ണടയൊന്നും വേണ്ട. വെളിച്ചത്തിനായി വാതില്‍ക്കല്‍ വന്നു നിന്ന്‌ വളരെ ചെറിയ പ്രിന്റിലുള്ള പുസ്തകം പോലുംവായിക്കും. കുനുകുനുത്ത അക്ഷരങ്ങളിലുള്ള ഒരു ഡിക്ഷ്ണറി എപ്പോഴും അരികിലുണ്ടാകും. ഞങ്ങള്‍ കുട്ടികള്‍ക്ക്‌ കടുത്ത ഇംഗ്ലീഷ്‌ വാക്കുകളുടെ അര്‍ത്ഥങ്ങള്‍, ഫ്രെയ്സുകള്‍, ശരിയായ പ്രയോഗ രീതി ഇതെല്ലാം അപ്പൂപ്പന്‍ പറഞ്ഞു തരും. അപ്പൂപ്പന്‌ ഇംഗ്ലീഷ്‌ പുസ്തകങ്ങളുടെ ഒരു കനപ്പെട്ട ശേഖരം തന്നെ ഉണ്ടായിരുന്നു. അപ്പൂപ്പനെ സംബന്ധിച്ചിടത്തോളം അത്‌ ഒരു വിലപ്പെട്ട നിധിയായിരുന്നു. ആ പുസ്തകങ്ങള്‍ ആര്‍ക്കും കൊടുക്കില്ല. എനിക്കു പോലും തരില്ല.
ചിലപ്പോഴൊക്കെ അപ്പൂപ്പന്റെ മുറിയില്‍ കടന്ന്‌ രഹസ്യമായി പുസ്തകങ്ങള്‍ എടുത്തുവായിച്ചിട്ടുണ്ട്‌. അല്ലെങ്കില്‍ പലതവണ കെഞ്ചി ചോദിച്ചു വാങ്ങണം. അപ്പൂപ്പന്റെ ഈ വായനാശീലം എനിക്കും പകര്‍ന്നു കിട്ടി. ചെറുപ്രായത്തില്‍ തന്നെ ഇംഗ്ലീഷ്‌ പുസ്തകങ്ങളോട്‌ വല്ലാത്തൊരു കമ്പം ജനിച്ചിരുന്നു. നോവലുകള്‍ ഏറെ പ്രിയം. അപ്പൂപ്പന്റെ ശേഖരത്തില്‍ നിന്നെടുത്ത്‌ വായിച്ച പുസ്തകങ്ങള്‍ പകര്‍ന്നു തന്ന അനുഭൂതി ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്‌. തോമസ്‌ ഹാര്‍ഡിയുടെ നോവലുകളായ, ദി വുഡ്‌ ലാന്‍ഡേര്‍സ്‌, ടെസ്സ്‌, റിട്ടേണ്‍ ഒഫ്‌ ദി നേറ്റീവ്‌ എന്നീ ഹൃദ്യതരമായ നോവലുകള്‍ അവയില്‍ ചിലതു മാത്രം.
അപ്പൂപ്പന്‌ വയസ്സായ കാലത്തൊരു പൂതി തോന്നി. മറ്റൊന്നുമല്ല, തന്റെ പേരൊന്നു പരിഷ്കരിക്കണം. അഛനും അമ്മയും ഇട്ട പേര്‌ പഴഞ്ചന്‍ എന്ന തോന്നല്‍. അതിനാല്‍ ആ പേരിന്റെ തലയും വാലുമൊക്കെ മുറിച്ചുകളഞ്ഞ്‌, സ്വന്തം പേര്‌ പരിഷ്കരിച്ചു, പഴയ പേരിന്റെ ഒരംശം നിലനിറുത്തിക്കൊണ്ടു തന്നെ. ഒപ്പം ഒരു 'സര്‍' സ്ഥാനവും കൂടി സ്വയമങ്ങു ചാര്‍ത്തിക്കൊടുത്തു.(ബ്രിട്ടീഷ്‌ ഭരണത്തിന്റെ സ്വാധീനം). അങ്ങനെ, ഇനിമേല്‍ അപ്പൂപ്പന്‍ അറിയപ്പെടുക 'സര്‍ രാജഗോപാല്‍' എന്ന പേരിലായിരിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം കേള്‍ക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതു വേറെ കാര്യം. എന്നോട്‌ ചട്ടം കെട്ടി, ഇനി മുതല്‍ വീട്ടില്‍ ആരു വന്നാലും അപ്പൂപ്പനെ പരിചയപ്പെടുത്തേണ്ടത്‌, സര്‍ രാജഗോപാല്‍ എന്നായിരിക്കണം എന്ന്. ഞാനിതു കേട്ട്‌ പൊട്ടിച്ചിരിക്കും എങ്കിലും സമ്മതം ഓതും.
അപ്പൂപ്പന്‌ എന്നോടായിരുന്നു വാല്‍സല്യം. കാരണം വീട്ടില്‍ അപ്പൂപ്പന്‌ ഇത്തിരി തുണയായി നിന്നിരുന്നത്‌ ഞാന്‍ മാത്രമായിരുന്നു. ബാക്കിയുള്ളവര്‍ക്കെല്ലാം അപ്പൂപ്പനോട്‌ വെറുപ്പു കലര്‍ന്ന ഈര്‍ഷ്യയായിരുന്നു. അപ്പൂപ്പന്‍ ഭക്ഷണപ്രിയനായിരുന്നു. അതേസമയം ജോലിയെടുക്കാന്‍ മഹാമടിയും. ജോലി എന്നാല്‍ ഇത്തിരി തൊഴുത്തിലേയും തൊടിയിലേയും കാര്യങ്ങള്‍ നോക്കുക എന്നതു മാത്രം. പശുവിനെ ഒന്നു മേയാന്‍ കൊണ്ടുപോകുക, അതിനിത്തിരി വെള്ളം വയ്ക്കോല്‍ ഇത്യാദികള്‍ കൊടുക്കുക. ഇതൊക്കെ ചെയ്യാന്‍ അപ്പൂപ്പന്‌ വലിയ മടിയായിരുന്നു. അന്ന്‌, മനുഷ്യരിലെ ആണ്‍ വര്‍ഗ്ഗത്തെ മാത്രം ഇഷ്ടപ്പെട്ടിരുന്ന ഒന്നുരണ്ടു പശുക്കള്‍ ഉണ്ടായിരുന്നു വീട്ടില്‍. അവ, ഞങ്ങള്‍ സ്ത്രീജനങ്ങളെ അടുപ്പിക്കില്ല. അടുത്തേയ്ക്കെങ്ങാന്‍ ചെന്നാല്‍ കൊമ്പു കുലുക്കി വരും ഇടിക്കാന്‍. പക്ഷെ ആണുങ്ങളുടെ അടുത്ത്‌ മഹാസാധുക്കള്‍. അതിനെയൊക്കെ അഴിച്ചു കെട്ടാന്‍ ആണുങ്ങള്‍ തന്നെ വേണം.
അടുക്കളയില്‍ നിന്ന്‌ അമ്മയോ അമ്മൂമ്മയോ വിളിച്ചു പറയും,
കുട്ടീ ആ പശുവിനെ ഒന്നഴിച്ചു മാറ്റിക്കെട്ടാന്‍ പറ
ഞാനീ ആവശ്യം ഒരു പത്തോ പതിനഞ്ചോ തവണ ആവര്‍ത്തിച്ചാലാവും അപ്പൂപ്പന്‍ അതു ചെയ്യുക. അമ്മയ്ക്കും അമ്മൂമ്മയ്ക്കും പിന്നെ എങ്ങനെ അപ്പൂപ്പനോട്‌ ഈര്‍ഷ്യ തോന്നാതിരിക്കാന്‍?
ഭക്ഷണ പ്രിയനായ അപ്പൂപ്പന്‌ വയറു നിറയെ (എന്നു പറയുന്നതിനേക്കാള്‍ കൊതി തീരെ എന്നു പറയുന്നതാവും ശരി) ഭക്ഷണം കൊടുക്കാതിരിക്കുക എന്നതാണ്‌ പ്രതികാരത്തിനു വേണ്ടി അമ്മൂമ്മ സ്വീകരിച്ചിരുന്ന മാര്‍ഗം. അമ്മയ്ക്ക്‌ ഇത്തിരിക്കൂടി മനസ്സലിവുണ്ടായിരുന്നു. ഞാന്‍ അതിലേറെ കരുണ കാട്ടിയിരുന്നു. അപ്പൂപ്പന്‌ പ്രാതലിന്‌ ഏറ്റവും ഇഷ്ടം ചൂടു ദോശയും ഉഴുന്നുപൊടിചമ്മന്തി നല്ലവണ്ണം എണ്ണയൊഴിച്ചു കുഴച്ചതുമായിരുന്നു. ദോശ നല്ല ചൂടോടെ കഴിക്കണം. കല്ലില്‍ നിന്ന്‌ നേരെ അപ്പൂപ്പന്റെ പ്ലേറ്റിലേക്ക്‌. ദോശയ്ക്ക്‌ അമ്മൂമ്മ റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. മൂന്നെണ്ണമേ കൊടുക്കാവൂ. മൂന്നെണ്ണം അപ്പൂപ്പന്‌ ആനവായില്‍ അമ്പഴങ്ങ പോലെ. എനിക്കാണ്‌ ദോശചുടല്‍ ജോലി. അമ്മൂമ്മ കാണാതെ ഞാന്‍ അഞ്ചും ആറും ദോശയൊക്കെ ചുട്ടു കൊടുക്കും. ചുട്ടിടുന്ന ദോശയൊക്കെ ഒരു സെക്കന്റ്‌ കൊണ്ടകത്താക്കിയിട്ട്‌ അമ്മൂമ്മ കണാതെ ഒരു ദോശകൂടി എന്നാംഗ്യം കാണിക്കുന്ന അപ്പൂപ്പന്റെ രൂപം ഇന്നും എന്റെ മനസ്സിലുണ്ട്‌. ഞാന്‍ കൊടുക്കും. ഒരിക്കലങ്ങനെ ചുട്ട ദോശ കല്ലില്‍ നിന്ന്‌ നേരെ അപ്പൂപ്പന്റെ പ്ലേറ്റിലിട്ടുകൊടുത്തിട്ടും, കുട്ടീ ചൂടുദോശ താ എന്നു നന്ദികേടു പറഞ്ഞതും എനിക്കു ദേഷ്യം വന്ന്‌ എന്തോ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതിരുന്ന് ആ ദോശ ആര്‍ത്തിയോടെ കഴിച്ചതും ഒക്കെ ഓര്‍ക്കുമ്പോള്‍ കണ്ണിലിന്നും വെള്ളം നിറയുന്നു. ഉച്ചയൂണിനാണെങ്കില്‍ അമ്മൂമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മുട്ടളവു' ഒഴിച്ചുകറി വേണം. അതിനും അമ്മൂമ്മ തടസ്സം നില്‍ക്കും. അമ്മൂമ്മയെ പേടിച്ച്‌, ചോറു വിളമ്പുന്നതിനു മുന്‍പു തന്നെ പ്ലേറ്റില്‍ കുറെ കറി ഒഴിക്കും. അതിന്മേലേ ചോറു വിളമ്പും. എന്നിട്ട്‌ അമ്മൂമ്മ കാണ്‍കേ കുറച്ചുമാത്രം കറി ഒഴിക്കും. എന്തെല്ലാം അടവുകള്‍ പയറ്റേണ്ടി വന്നിട്ടുണ്ട്‌ ഈ അപ്പൂപ്പനുവേണ്ടി.
അപ്പൂപ്പന്റെ അവസാന കാലമൊക്കെ വളരെ കഷ്ടത്തിലായിരുന്നു. ഞാനക്കാലത്ത്‌ വിവാഹിതയായി ഭര്‍ത്താവിന്റെ കൂടെ അകലെ.അപ്പൂപ്പനും മുന്‍പേ എന്റെ അമ്മ മരിച്ചു. ഇത്തിരിയെങ്കിലും കരുണയോടെ നോക്കിയിരുന്ന രണ്ടുപേരും തറവാട്ടില്‍ നിന്നു പോയപ്പോള്‍ അപ്പൂപ്പനു പിന്നെ നില്‍കക്കള്ളിയില്ലാതായി. അംഗീകരിക്കപ്പെട്ടില്ലില്ലാത്ത ഭാര്യയോടൊപ്പമായിരുന്നു അപ്പൂപ്പന്റെ അവസാനകാലം. അപ്പൂപ്പന്റെ കൈയിലിരുപ്പുകളും ധാരാളം. മറ്റുള്ളവരെ വെറുപ്പിച്ചേ അടങ്ങൂ എന്നു വച്ചാല്‍.
അങ്ങനെ വെളുത്ത അപ്പൂപ്പന്‍ എന്ന വ്യക്തിയുടെ ജന്മം ഇവിടെ അവസാനിക്കുന്നു. മനസ്സില്‍, മുഷിഞ്ഞുനാറിയ മഞ്ഞിച്ച മുണ്ടും നീണ്ടൊരു മഞ്ഞപ്പല്ലു മാത്രമുള്ള മോണകാട്ടിയുള്ള ചിരിയും അവശേഷിപ്പിച്ച്‌.

Wednesday, May 7, 2008

ജീവിതത്തേര്

ഭാഗം 2
വെളുത്ത അപ്പൂപ്പന്‍‌

‍ വെളുത്ത അപ്പൂപ്പന്‍ അമ്മയുടെ അമ്മാവനാണെന്ന്‌ നേരത്തെ പറഞ്ഞല്ലോ.ഈ അപ്പൂപ്പന്‌ സ്വന്തമായൊരു കുടുംബമില്ലായിരുന്നു. എന്നു വച്ചാല്‍ സമൂഹം അംഗീകരിക്കുന്ന രീതിയില്‍ വിവാഹം ചെയ്യുകയോ കുടുംബം കെട്ടിപ്പടുക്കുകയോ ചെയ്തില്ല അപ്പൂപ്പന്‍. എന്നാല്‍ ഇപ്പറഞ്ഞതുകൊണ്ട്‌ അദ്ദേഹത്തിന്‌ ഭാര്യയും മക്കളുമൊന്നുമില്ലായിരുന്നെന്ന്‌ ധരിക്കണ്ട. ഭാര്യയല്ല, ഭാര്യമാര്‍ രണ്ടുണ്ടായിരുന്നു അദ്ദേഹത്തിന്‌. രണ്ടുപേരും സ്വസമുദായത്തില്‍ പെട്ടവരല്ലായിരുന്നു. ഇവരില്‍ ഇദ്ദേഹത്തിന്‌ സന്താനങ്ങളുമുണ്ടായിരുന്നു. അപ്പൂപ്പന്റെ മക്കളെ ഞങ്ങള്‍ കണ്ടിട്ടില്ല, അമ്മ പറഞ്ഞു കേട്ടുള്ള അറിവേയുള്ളൂ. അങ്ങനെ, സ്വന്തം കുടുംബമില്ലാത്തതിനാല്‍ വെളുത്ത അപ്പൂപ്പന്‍ ഒരു ഇത്തിള്‍കണ്ണിയായി, സഹോദരിയായ, എന്റെ അമ്മൂമ്മയുടെയും മക്കളുടേയും ഒപ്പം കഴിയുന്നു. അമ്മൂമ്മയ്ക്ക്‌ കണ്ണെടുത്താല്‍ കണ്ടുകൂടാ, പത്തോളം വയസ്സിനു പ്രായക്കൂടുതലുള്ള ഈ സഹോദരനെ. അതിനു തക്കതായ കാരണവുമുണ്ടെന്ന്‌ അമ്മൂമ്മ.

ഒരു ധനാഢ്യ കുടുംബത്തിലായിരുന്നു, അമ്മൂമ്മ പിറന്നു വീണത്‌. അമ്മൂമ്മയുടെ അച്ഛന്‍ വലിയ ബിസിനസ്സുകാരനായിരുന്നത്രേ. പാക്കു കച്ചവടമായിരുന്നു പ്രധാനം. അന്നു വീട്ടില്‍ സ്വന്തമായി കുതിരവണ്ടിയും കാളവണ്ടിയും ഉണ്ടായിരുന്നു. ഇന്ന്‌ വീട്ടില്‍ ബെന്‍സ്‌ കാറുള്ളവരുടെ സ്റ്റാറ്റസ്‌ ആണ്‌ അന്നു കുതിര വണ്ടിയും കാളവണ്ടിയും സ്വന്തമായി ഉള്ളവര്‍ക്ക്‌ സമൂഹം കല്‍പ്പിച്ചു നല്‍കിയിരുന്നത്‌. അപ്പൂപ്പന്‍ കുടുംബത്തിലെ മൂത്ത സന്തതി. കാണാന്‍ നല്ല വെളുത്ത്‌ സുന്ദരന്‍. ഇളയവരായി അമ്മൂമ്മയും അതിനും താഴെ മറ്റൊരാണ്‍തരിയും(അമ്മയുടെ കൊച്ചുമാമന്‍). ഇളയ രണ്ടു സന്തതികളുടേയും തൊലി കറുത്തിട്ട്‌, ഈ അപ്പൂപ്പന്‍ മാത്രം നന്നേ വെളുത്തിട്ട്‌. ഇളം പ്രായത്തില്‍ തന്നെ അപ്പൂപ്പന്‌ തന്റെ സൗന്ദര്യത്തില്‍ വലിയ മതിപ്പായിരുന്നു.അതു സമൂഹവും അംഗീകരിച്ചുകൊടുത്തിരുന്നു. അപ്പൂപ്പന്‍ 10 വര്‍ഷം ഒറ്റ മകനായി കഴിഞ്ഞു. പിന്നെയാണ്‌ ഇളയതുങ്ങള്‍ വരുന്നത്‌.സുഖഭോഗങ്ങളിലമര്‍ന്ന്‌ ജീവിതം ഒരു ഉദ്യാനമാക്കി ജീവിച്ചിരുന്ന സമ്പന്നപുത്രന്‍. പെണ്‍കുട്ടികള്‍ ഒരു വീക്നെസ്സ്‌ ആയിരുന്നു അദ്ദേഹത്തിന്‌. പഠനം ദൂരെ പട്ടണത്തിലുള്ള സ്ക്കൂളിലായിരുന്നു. ദിവസവും കുതിര വണ്ടിയിലായിരുന്നുവത്രേ പോക്ക്‌. പക്ഷേ സ്കൂളിലേക്കുള്ള ആ പോക്ക്‌ പഠന പ്രക്രിയ നന്നായി നടത്തി ഒരു ഉപജീവനമാര്‍ഗം സ്വന്തമായി കണ്ടുപിടിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി ആയിരുന്നില്ല എന്നു മാത്രം.

ഹൈസ്ക്കൂള്‍ പഠനത്തിന്റെ അവസാനം മെട്രിക്കുലേഷന്‍ പരീക്ഷയെത്തി (ഇന്നത്തെ എസ്‌.എസ്‌.എല്‍.സി.). ആദ്യ ദിവസം, രാവിലെ തന്നെ കാപ്പിയും പലഹാരവുമൊക്കെ ഊട്ടിച്ചു, അപ്പൂപ്പന്റെ അമ്മ. പരീക്ഷയ്ക്കു കൊണ്ടുപോകാനായി, കുതിരവണ്ടി തയ്യാറായി നില്‍ക്കുന്നു. കുറേനേരമായിട്ടും വണ്ടി പുറപ്പെടുന്ന ശബ്ദംകേള്‍ക്കാഞ്ഞതിനാല്‍ അപ്പൂപ്പന്റെ അച്ഛന്‍ കുതിരക്കാരനോട്‌ തട്ടിക്കയറുന്നു. കുതിരക്കാരന്‍ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. യാത്രക്കാരനെത്താതെ വണ്ടിയെങ്ങനെ പുറപ്പെടും? അപ്പൂപ്പന്റെ അച്ഛന്‍ അമ്പരന്നു. അദ്ദേഹം മകനെ പേരു ചൊല്ലി നീട്ടിവിളിച്ചു. എവിടേ? ആരും വിളികേട്ടില്ല. കുടുംബത്തിലെ ആര്‍ക്കും മൂത്തസന്തതി എവിടെപ്പോയെന്നറിയില്ല. ആകെ വെപ്രാളവും അങ്കലാപ്പുമായി. കുട്ടിയെ തിരഞ്ഞ്‌ പലരും പല വഴിക്കോടി. അപ്പൂപ്പന്റെ അച്ഛനു തന്റെ മകന്റെ പഠനത്തിലുള്ള വൈമുഖ്യത്തെക്കുറിച്ച്‌ നന്നായറിയാമായിരുന്നു. അതുകൊണ്ടു തന്നെ, മകന്‍ മെട്രിക്കുലേഷന്‍ പരീക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാനൊരു പഴുതു കണ്ടു പിടിച്ചതാണോയെന്നു ഒരു സംശയമില്ലാതിരുന്നില്ല. പക്ഷേ അതു നാലാളു കേള്‍ക്കെ പറയാന്‍ പറ്റുമോ. അവസാനം അദ്ദേഹം തട്ടിന്മുകളിലേക്കുള്ള കോണി കയറുന്നത്‌ അപ്പൂപ്പന്റെ അമ്മ കണ്ടു. അപ്പോഴാണ്‌ അവര്‍ക്കും സംഗതികള്‍ ഊഹിച്ചെടുക്കാന്‍ കഴിഞ്ഞത്‌. മെട്രിക്കുലേഷന്‍ പരീക്ഷയുടെ അന്ന്‌, തട്ടിന്‍പുറത്തു കയറി ഒളിച്ചിരുന്ന അപ്പൂപ്പന്‌ അടി എത്രയാണ്‌ കിട്ടിയതെന്ന്‌ ഒരൂഹവുമില്ല. ഓമനപുത്രനാണെങ്കിലും, കുടുംബത്തിനു തന്നെ അപമാനം ഉണ്ടാക്കിവച്ച മകനോടു ക്ഷമിക്കാന്‍ ആ പിതാവിനാകുമായിരുന്നില്ല. അപ്പൂപ്പന്റെ ഫോര്‍മലായിട്ടുള്ള വിദ്യാഭ്യാസം അതോടെ അവസാനിച്ചു. ഇളയവരായ, അനിയത്തിയും, അനിയനും ഈ വക കുസൃതികളൊന്നും ചെയ്തുകൂട്ടാതെ, നന്നായി വിദ്യാഭ്യാസം ചെയ്തു, പില്‍ക്കാലത്ത്‌ ഇരുവരും അദ്ധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്തു.


കറുത്ത അപ്പൂപ്പനില്‍ നിന്നു കടക വിരുദ്ധമായ രീതികളുള്ള ഒരു വ്യക്തിയായിരുന്നു വെളുത്ത അപ്പൂപ്പന്‍. ഓര്‍മ്മയായ കാലത്തു ഞാനദ്ദേഹത്തെ കാണുമ്പോള്‍ മുഷിഞ്ഞുനാറി മഞ്ഞിച്ച ഒരു മുണ്ടുടുത്ത്‌ വായിലെ മഞ്ഞിച്ചു നീണ്ട രണ്ടുമൂന്നു പല്ലുകള്‍ കാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന ഒരു രൂപമായിരുന്നു അദ്ദേഹത്തിന്‌. ദിവസേന പല്ലു തേക്കില്ല. കുളി ഒന്നര രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രം. വെളുത്ത അപ്പൂപ്പന്റെ കുളി ഒരു മഹാസംഭവമായിരുന്നു. കുട്ടികളില്‍ മൂത്തതായ എനിക്കാണ്‌ അപ്പൂപ്പന്റെ കുളിക്കു വേണ്ടി അദ്ധ്വാനിക്കേണ്ടി വരിക. അപ്പൂപ്പനു കുളിക്കാറായി എന്നു തോന്നുമ്പോള്‍ എന്നെ വിളിച്ചു പറയും,

‘കുട്ടീ നാളേ നീയെനിക്കിത്തിരി വെള്ളം ചൂടാക്കിത്തരണം. എനിക്കൊന്നു കുളിക്കണം.’

പിറ്റേന്ന്‌ അപ്പൂപ്പന്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ ഞാനും ഒന്നും അങ്ങോട്ടു കയറി ചോദിക്കാന്‍ പോകില്ല. അപ്പൂപ്പന്‍ കുളിയുടെ കാര്യം മറന്നുവെങ്കില്‍ അത്രയും നല്ലത്‌, കിണറ്റില്‍ നിന്നു വെള്ളം കോരി ചരുവത്തില്‍ നിറച്ച്‌, ചൂടാക്കിക്കൊടുക്കുന്ന ജോലി ഒഴിവായിക്കിട്ടിയല്ലോ, ഞാനാശ്വസിക്കും. അന്നും ഉച്ച തിരിയുമ്പോള്‍ അപ്പൂപ്പന്‍ തലേ ദിവസത്തെ ആവശ്യം ഉന്നയിക്കും. ഞാന്‍ വളരെ റെഡി എന്ന മട്ടില്‍ തലകുലുക്കും, ഉള്ളില്‍ നാളെയും അപ്പൂപ്പന്‍ കുളിയുടെ കാര്യം മറക്കണേ എന്ന പ്രാര്‍ത്ഥനയോടുകൂടി. ഇതു രണ്ടുമൂന്നു ദിവസങ്ങളില്‍ ആവര്‍ത്തിക്കും. പിന്നൊരു ദിവസം ഒരു പതിനൊന്നു മണിയാവുന്നതോടുകൂടി അപ്പൂപ്പന്‍ വിളിക്കും. എന്തിനാണെന്ന് എനിക്കു നന്നായി അറിയുമെങ്കിലും, ഒന്നും അറിയാത്തതുപോലെ ഭാവിച്ച്‌ ചെല്ലും. അപ്പൂപ്പന്‍ ആവശ്യം ഉന്നയിക്കുന്നു, ഗത്യന്തരമില്ലാതെ അപ്പൂപ്പനു കുളിക്കാനുള്ള വെള്ളം കോരി ചൂടാക്കി കൊടുക്കുന്നു. കുളി ഒരു രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. ചിലപ്പോള്‍ അപ്പൂപ്പന്റെ മുഷിഞ്ഞവസ്ത്രങ്ങള്‍ അലക്കിക്കൊടുക്കേണ്ടുന്ന ജോലിയും എനിക്കു വന്നുചേരും.അപ്പൂപ്പനു വെള്ളം ചൂടാക്കലും, വസ്ത്രം അലക്കുന്നതുമൊന്നുമല്ല യഥര്‍ത്ഥവിഷമം. അപ്പൂപ്പന്‍ എന്നെ വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ തന്നെ അമ്മൂമ്മ എന്നെ അരികിലേക്കു വിളിപ്പിക്കും. എന്നിട്ടു പറയും,

‘കുട്ടീ നീ വെള്ളം കോരിക്കൊടുക്കാനും മുണ്ടുകഴുകാനുമൊന്നും പോയേക്കരുത്‌. വേണമെങ്കില്‍ തന്നത്താനെ ചെയ്യട്ട്....’

പക്ഷെ എന്റെ മനസ്സിത്‌ അനുവദിക്കില്ല. അമ്മൂമ്മയെ ധിക്കരിച്ചു വേണം, അപ്പൂപ്പന്‌ സഹായം ചെയ്തു കൊടുക്കാന്‍. പിശാചിനും കടലിനുമെന്ന അവസ്ഥയിലായിരിക്കും ഞാന്‍. പിന്നെ ഒരു ഉപായം എടുക്കും.

‘ഇത്തവണത്തേക്കു കൂടി വെള്ളം കോരിക്കൊടുക്കാം . ഇനി ചെയ്യില്ല അമ്മൂമ്മെ’.....
എന്നൊരു ജാമ്യം എടുത്ത്, അപ്പൂപ്പന് വെള്ളം കോരി നിറച്ച് ചൂടാക്കി കൊടുക്കും.
എല്ലാത്തവണയും ഇതൊക്കെ തന്നെ ആവര്‍ത്തിക്കും.അപ്പൂപ്പനും കയ്യിലിരുപ്പു ചില്ലറയൊന്നുമല്ല. ഞാന്‍ വീട്ടിലുണ്ടെങ്കില്‍ കക്കൂസില്‍ പോകാനുള്ള വെള്ളം ഞാന്‍ തന്നെ കോരിക്കൊടുക്കണം. ഞാനില്ലാത്തപ്പോള്‍ തന്നത്താനെ ചെയ്തോളും. എന്നാല്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍ അക്കാര്യം ഞാന്‍ തന്നെ ചെയ്യണമെന്ന്‌‌ നിര്‍ബന്ധമാണ്‌ അപ്പൂപ്പന്‌. അതെന്റെയൊരു കടമയാണ്‌ എന്നതാണ്‌ അദ്ദേഹത്തിന്റെയൊരു കാഴ്ചപ്പാട്‌.

*************

Thursday, May 1, 2008

ജീവിതത്തേര്


ജീവിതത്തേര്
---------------

ഭാഗം 1
-------

മുന്‍പ്‌, അനേകം ജന്മങ്ങളെടുത്തു കഴിഞ്ഞ ശേഷം, ഏറ്റവും ശ്രേഷ്ഠതരമെന്നു കരുതുന്ന മനുഷ്യ ജന്മം എടുത്തപ്പോള്‍ എന്റെ ദേഹി പ്രവേശിക്കുകയുണ്ടായത്‌, ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കെയറ്റത്തു സ്ഥിതിചെയ്യുന്ന, കേരളം എന്ന പ്രദേശത്ത്‌, സമൂഹം ഒരു പ്രബല സമുദായമെന്നു വിശേഷിപ്പിക്കാത്ത ഒരു കുലത്തില്‍ പിറന്ന, കറുത്ത തൊലിയുള്ള ഒരു സ്ത്രീയുടെ ഉദരത്തില്‍ പിറന്ന ഭ്രൂണത്തിലായിരുന്നു. അതൊരു പെണ്‍ ഭ്രൂണമായിരുന്നു. ആയതിനാല്‍ ഞാനൊരു പെണ്‍കുട്ടിയായി ഈ ഭൂമുഖത്തു പിറന്നു വീണു. തൊലിയുടെ നിറം അമ്മയുടെ അത്രയും കറുത്തതല്ലായിരുന്നു, അച്ഛനു ഇത്തിരി തൊലി വെളുപ്പുണ്ടായിരുന്നതിനാല്‍.ഓര്‍മ്മയായ കാലത്ത്‌ ഞാന്‍ അമ്മയുടെയും, അനിയത്തിയുടെയും അമ്മൂമ്മയുടെയും ഒപ്പം എന്റെ അമ്മയുടെ വീട്ടില്‍ കഴിയുകയാണ്‌.അമ്മയുടെ രണ്ടനിയന്മാരും കൂടെയുണ്ട്‌. അതില്‍ ഒരാള്‍ വിവാഹിതന്‍ ഒരു കുട്ടിയും ഉണ്ട്‌. മറ്റേയാള്‍ അവിവാഹിതന്‍.അപ്പൂപ്പന്മാര്‍ രണ്ട്‌. ഒന്ന്‌ അമ്മയുടെ അച്ഛന്‍ മറ്റേത്‌ അമ്മയുടെ അമ്മാവന്‍. അമ്മയുടെ അച്ഛന്‌ നല്ല കറുപ്പു നിറം അതിനാല്‍ ഞങ്ങളദ്ദേഹത്തെ കറുത്ത അപ്പൂപ്പന്‍ എന്നു വിളിച്ചുവന്നു. അമ്മയുടെ അമ്മാവന്‍(അമ്മൂമ്മയുടെ മൂത്ത സഹോദരന്‍) നല്ല വെളുത്തിട്ട്‌, അതിനാല്‍ അദ്ദേഹത്തെ വെളുത്ത അപ്പൂപ്പന്‍ എന്നും വിളിച്ചു. നേരിട്ടു അപ്പൂപ്പാ എന്നുമാത്രമേ ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്നുവെങ്കിലും, താന്താങ്ങളുടെ വിശേഷണങ്ങള്‍ രണ്ടപ്പൂപ്പന്മാര്‍ക്കും അറിയാമായിരുന്നു. അതില്‍ വെളുത്ത അപ്പൂപ്പന്‍ സന്തോഷിച്ചിരുന്നു. കറുത്ത അപ്പൂപ്പന്‌ എന്തു തോന്നിയിരുന്നു എന്നറിയില്ല. ഈ അപ്പൂപ്പന്റെ അനിയന്റെ മകളുടെ മകന്‍, നേരിട്ടു തന്നെ കറുത്ത അപ്പൂപ്പാ എന്നു സംബോധന ചെയ്യുന്നത്‌ കേട്ടിട്ടുണ്ട്‌. അന്നേരം അദ്ദേഹം നീരസം ഒന്നും പ്രകടിപ്പിച്ചതായി ഓര്‍മ്മയില്ല. അളിയന്മാരായ ഈ രണ്ടപ്പൂപ്പന്മാര്‍ തമ്മില്‍ ചെറിയൊരു ശത്രുത വച്ചുപുലര്‍ത്തിയിരുന്നു. എങ്കിലും, വെളുത്ത അപ്പൂപ്പന്‍ വീമ്പിളക്കാറുണ്ടായിരുന്നത്‌, അമ്മൂമ്മയെ നല്ലൊരു കുടുംബത്തിലേയ്ക്കു കെട്ടിച്ചുകൊടുക്കാന്‍ അദ്ദേഹമാണ്‌ മുന്‍ കൈ എടുത്തിരുന്നത്‌ എന്നാണ്‌. അതായത്‌, ശത്രുതയിലും, കറുത്ത അപ്പൂപ്പന്റെ കുടുംബം കേമമാണെന്നു സമ്മതിച്ചു തരികയായിരുന്നു.

എന്റെ അച്ഛന്‍ എന്നൊരാളെ ഞാനവിടെ കണ്ടില്ല. അതില്‍ യാതൊരു അസ്വാഭാവികതയും അന്നെനിക്കു തോന്നിയിരുന്നുമില്ല.

കറുത്ത അപ്പൂപ്പനെ ഞങ്ങള്‍ കുട്ടികള്‍ക്കു പേടിയായിരുന്നു. അപ്പൂപ്പന്‍ ഞങ്ങളുടെ കൂടെയല്ല താമസം. അദ്ദേഹത്തിന്റെ സഹോദരി തൊട്ടടുത്തുതന്നെ താമസിച്ചിരുന്നു. അവിടെയായിരുന്നു കറുത്ത അപ്പൂപ്പന്റെ ഉറക്കം. പക്ഷേ മിയ്ക്കപ്പോഴും ഭക്ഷണസമയത്ത്‌ വീട്ടില്‍ കാണും. ആ അപ്പൂപ്പന്‍ വളരെ വൃത്തിക്കാരനും കണിശമായ ദിനചര്യകള്‍ പുലര്‍ത്തുന്നവനുമായിരുന്നു. എപ്പോഴും നല്ല തൂവെള്ള വസ്ത്രങ്ങളണിഞ്ഞേ അദ്ദേഹത്തിനെ കാണാന്‍ പറ്റൂ. പരുത്തിതുണികൊണ്ടുള്ള മുണ്ടും, ഷര്‍ട്ടും, മേല്‍മുണ്ടുമായിരുന്നു, വേഷം . മിയ്ക്കപ്പോഴും കക്ഷത്തൊരു കാലന്‍ കുടയും കാണും. അഗാധപാണ്ഡിത്യമുള്ളയാളും, സ്ഥലത്തെ പ്രൈവറ്റ്‌ സ്കൂള്‍ ഹെഡ്‌ മാസ്റ്ററും പത്രപ്രവര്‍ത്തകനുമൊക്കെ ആയിരുന്നുവത്രെ.രാവിലെ ഒരു എട്ടു മണിയോടെ അദ്ദേഹം മേലേവീട്ടില്‍(സഹോദരീഭവനം) നിന്ന്‌ ശുഭ്രവസ്ത്രധാരിയായി, ഞങ്ങളുടെ വീട്ടിലേയ്ക്കു പറമ്പിലൂടെ നടന്നു വരുന്നത്‌ ഞങ്ങള്‍ കുട്ടികള്‍ അല്‍പം ഭയത്തോടെ നോക്കി നില്‍കും. അപ്പൂപ്പന്‍ വരുന്നു എന്ന്‌ വീട്ടുകാര്‍ക്കു മുന്നറിയിപ്പു കൊടുക്കും. വന്നതു കുളികഴിഞ്ഞിട്ടാണെങ്കില്‍, നേരെ പത്രം വായിക്കാനിരിക്കും. അല്ല, കുളികഴിഞ്ഞിട്ടില്ലെങ്കില്‍, ഉടുത്തിരിക്കുന്ന വെള്ളവസ്ത്രം മാറ്റി, ഒരു കുറിമുണ്ടുടുത്ത്‌ ഒരു കുറ്റിച്ചൂലുമായി വീടിന്റെ മുറ്റത്തിനപ്പുറവുമുള്ള പറമ്പ്‌ തൂത്തുവൃത്തിയാക്കാന്‍ തുടങ്ങും. വീടിന്റെ മുറ്റം അതിനകം തന്നെ അടിച്ചുവാരി കഴിഞ്ഞിരിക്കും. അതുചെയ്തിട്ടില്ലെങ്കില്‍, അപ്പൂപ്പന്റെ വായിലിരിക്കുന്നത്‌ കിട്ടുമെന്നത്‌ തീര്‍ച്ച. അമ്മയും അമ്മൂമ്മയും അപ്പൂപ്പനോട്‌ സംസാരിക്കില്ല. വല്ലതും പറയാനുണ്ടെങ്കില്‍ ഞങ്ങള്‍ കുട്ടികളെ മീഡിയേറ്റര്‍ ആക്കും.അപ്പൂപ്പന്‍ ചൂലുമായി പോകുമ്പോള്‍ അമ്മയുടേയോ അമ്മൂമ്മയുടേയോ വായില്‍ നിന്ന്‌ ഇങ്ങിനെ വീഴും ഓ വിളവാരം തൂക്കാന്‍ തുടങ്ങി.തൂപ്പ്‌ കഴിഞ്ഞ്‌ കരിയിലകളെല്ലാം കൂട്ടിയിട്ട്‌ തീ കൊടുക്കും. തൂക്കുന്നതിനിടയില്‍ വീട്ടിലെ വാല്യക്കാരാരെങ്കിലും നടന്നു പോകുന്നതുകണ്ടാല്‍ ചിലപ്പോള്‍ വൃത്തിയില്ലായ്മയെക്കുറിച്ച്‌ രണ്ടു ശകാരം കൊടുക്കും. അവസാനം ആത്മഗതം പോലെ ഉരുവിടും ‘ശവങ്ങളേ ശവങ്ങള്‌ മണ്ടു ഗണേശുകള്‌ ......’
പിന്നെ വിസ്തരിച്ചൊരു കുളിയാണ്‌. മുറ്റത്തെ കിണറ്റില്‍ നിന്ന്‌ താനെ വെള്ളം കോരി, ചിലപ്പോള്‍ ചൂടാക്കിയും ചിലപ്പോള്‍ തണുത്തവെള്ളത്തിലും കുളിക്കും. കുളിക്കുന്നതിനുമുന്‍പ്‌, വസ്ത്രങ്ങളൊക്കെ കഴുകിയിടുന്ന പതിവുമുണ്ട്‌. കിഴക്കു വശത്താണു കിണര്‍. അപ്പൂപ്പന്‍ കിണറ്റില്‍ നിന്നു വെള്ളം ഒരു ചരുവത്തില്‍ കോരിവച്ച്‌ കുറച്ചകലെ മാറ്റിവച്ചാണു കുളിക്കുക. അപ്പൂപ്പന്‍ കുളിക്കാന്‍ തുടങ്ങുന്നു എന്നു മനസ്സിലാകുമ്പോള്‍ അമ്മൂമ്മയോ അമ്മയോ ഞങ്ങളെ കിഴക്കുവശത്തെ വരാന്തയില്‍ വരാന്‍ അനുവദിക്കില്ല.കാരണം എന്തെന്നല്ലേ? അപ്പൂപ്പന്‍ കുളിക്കുമ്പ്പോള്‍ ഒരു കുറിയ തോര്‍ത്തുപോലും ധരിക്കില്ല. പകരം ഒരു കൗപീനം മാത്രം ധരിച്ച്‌ ഞങ്ങള്‍ക്കു പുറം തിരിഞ്ഞുനിന്നാണു കുളിക്കുക.ഞങ്ങള്‍ കുട്ടികള്‍ ഇതു ഒളിഞ്ഞുനോക്കി, വായ്‌ പൊത്തിചിരിക്കും. അമ്മകണ്ടാല്‍ തല്ലിക്കൊല്ലും.കുളികഴിഞ്ഞ്‌ തൂവെള്ള വസ്ത്രമൊക്കെ ധരിച്ച്‌ പ്രാതല്‍ കഴിക്കും. അതു കഴിഞ്ഞു ഒരു പോക്കാണ്‌. ചിലപ്പോള്‍ ഉച്ചയ്ക്കു വന്നാലായി. രാത്രിഭക്ഷണം എന്നും സഹോദരിയുടെവീട്ടില്‍ നിന്നു തന്നെ. അവിടെത്തന്നെ ഉറക്കവും. സഹോദരി ഒറ്റയ്ക്കാണു താമസം. മക്കളൊക്കെ ദൂരെ.

*********************